ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, October 18, 2013

ജ്യോതിഷം പശ്ചാത്തലമായ 'ലൂമിനറീസ്' 
ബുക്കറിലെ ദൈര്‍ഘ്യമേറിയ കൃതി



2009-ല്‍ എഴുത്തുകാരുടെ ഒരു ക്യാമ്പില്‍ എലീനര്‍ കാറ്റണിനെ നോവലിന്റെ സുവര്‍ണകുമാരി എന്നാണ് മറ്റ് എഴുത്തുകാര്‍ വിശേഷിപ്പിച്ചത്. അന്ന് അവരുടെ ആദ്യ നോവല്‍ 'ദ റിഹേഴ്‌സല്‍' പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ.

22 വയസ്സിലായിരുന്നു ആദ്യ രചന. നാലുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നോവല്‍ പ്രസിദ്ധപ്പെടുത്തി ബുക്കര്‍ പുരസ്‌കാരം നേടിയപ്പോള്‍ എഴുത്തുകാരുടെ അന്നത്തെ പ്രവചനം യാഥാര്‍ഥ്യമാവുകയായിരുന്നു. കഴിഞ്ഞ എഴുവര്‍ഷംകൊണ്ട് പത്തോളം പുരസ്‌കാരം നേടിയ എലീനര്‍ അക്ഷരാര്‍ഥത്തില്‍ സ്വര്‍ണക്കുതിപ്പ് തുടരുകയായിരുന്നു. 45 വര്‍ഷത്തെ ബുക്കര്‍ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ വിജയി എലീനറും ദൈര്‍ഘ്യമേറിയ രചന ദ ലൂമിനറീസുമാണെന്നത് ശ്രദ്ധേയമാണ്.


ജ്യോതിഷം അന്തര്‍ധാരയായാണ് എലീനര്‍ കാറ്റണിന്റെ ബുക്കര്‍ നേടിയ നോവല്‍ ദ ലൂമിനറീസ് മുന്നോട്ടുപോകുന്നത്. നോവലിന്റെ ഘടനയിലുമുണ്ട് ഈ സ്വാധീനം. 1886-ല്‍ ന്യൂസീലന്‍ഡിലെ സ്വര്‍ണഖനിയില്‍ ജോലി തേടിയെത്തുന്ന വാള്‍ട്ടര്‍ മൂഡി എന്നയാളെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. പ്രദേശവാസികള്‍ ഇയാളെ സമീപിച്ച് അവിടെ തെളിയിക്കപ്പെടാതെ കിടക്കുന്ന കുറേ കൊലപാതകങ്ങളെക്കുറിച്ച് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നോവലിന്റെ പ്രമേയം. ആകാശഗോളങ്ങളെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണമായ വിശ്വാസങ്ങളും സംഭവങ്ങളും കഥാഗതിയെ നിയന്ത്രിക്കുന്നു.

താന്‍ ജാതകം നോക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന എലീനര്‍, തന്റെ പുരസ്‌കാര നേട്ടത്തില്‍ ജ്യോതിഷത്തിന്റെ സൂചനകളുള്ളതായി പറയുന്നു. അവസാനമായി ഒരു ന്യൂസീലന്‍ഡുകാരന് ബുക്കര്‍ ലഭിച്ചത് 28 വര്‍ഷം മുമ്പാണ്. 28-ാം വയസ്സില്‍ തനിക്കും പുരസ്‌കാരം ലഭിക്കുന്നു. ഈ സംഖ്യ ജ്യോതിഷത്തില്‍ പ്രധാനമാണ്. ശനി ഭൂമിയെ വലം വെക്കുന്നതിനെടുക്കുന്ന സമയമാണ് 28 ദിവസം -എലീനര്‍ ചൂണ്ടിക്കാണിച്ചു.


ഓക്‌ലാന്‍ഡില്‍ സര്‍ഗാത്മക രചനാ വിഭാഗത്തില്‍ അധ്യാപികയായ എലീനര്‍ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥി കൂടിയാണ്.
 
 പ്രസിദ്ധീകരിച്ച് 40 ദിവസത്തിനകം ലോകം ശ്രദ്ധിക്കുന്ന പുരസ്‌കാരം നേടുമ്പോള്‍, ന്യൂസീലന്‍ഡ് എഴുത്തുകാരി എലീനര്‍ കാറ്റണ്‍ (28) മാന്‍ ബുക്കര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി കൂടി സ്വന്തമാക്കുകയാണ്. 19-ാം നൂറ്റാണ്ടിലെ സ്വര്‍ണഖനികള്‍ പ്രമേയമാക്കിയ 'ദ ലൂമിനറീസ്' എന്ന 848 പേജുള്ള കൃതി ബുക്കറിന്റെ ചരിത്രത്തിലെ ഏറ്റവും വലിപ്പമുള്ള രചന കൂടിയാണ്.

50,000 പൗണ്ട്(49.5 ലക്ഷം രൂപ)ആണ് മാന്‍ ബുക്കറിന്റെ പുരസ്‌കാരത്തുക. ഇന്ത്യന്‍ എഴുത്തുകാരിയായ ജുമ്പാ ലാഹിരിയടക്കം ആറുപേര്‍ ബുക്കറിന്റെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 2500 പൗണ്ട്(രണ്ടര ലക്ഷം രൂപ) വീതം ലഭിക്കും.

1985ല്‍ കാനഡയില്‍ ജനിച്ച എലീനര്‍ പിന്നീട് ന്യൂസീലന്‍ഡിലേക്ക് കുടിയേറി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോഡേണ്‍ ലെറ്റേഴ്‌സില്‍ നിന്ന് എം.എ. നേടി. 2008-ല്‍ പ്രസിദ്ധീകരിച്ച ആദ്യനോവല്‍ 'ദ റിഹേഴ്‌സല്‍' 12 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഗാര്‍ഡിയന്‍ ബുക്ക് അവാര്‍ഡ്, ഓറഞ്ച് പ്രൈസ് എന്നിവയ്ക്ക് പരിഗണിക്കപ്പെടുകയും ചെയ്തു. ദ ലൂമിനറീസ് 2013 സപ്തംബര്‍ അഞ്ചിനാണ് പ്രകാശനം ചെയ്യപ്പെട്ടത്. എലീനര്‍ കാറ്റണ്‍ ഇപ്പോള്‍ ഓക്‌ലന്‍ഡിലാണ് താമസം.

No comments:

Post a Comment