ഓര്‍ത്തിരിക്കാന്‍

ഇന്ന് മനുഷ്യന്‍ ഏറ്റവും ബോധാവനായിരിക്കെണ്ടത് അവകാശങ്ങളെ കുറിച്ചാണ്. ഒപ്പം അവകാശങ്ങള്‍ക്കായി ഉറച്ചു നില്‍ക്കുകയും വേണം നമ്മള്‍ . നാം ആഗ്രഹിക്കുംപോലെ ജീവിക്കാനുള്ള അവകാശം നമുക്കുണ്ട്.പക്ഷേ ഒരിക്കലും അത് മറ്റുള്ളവരുടെ ദോഷത്തിനു കാരണമാകരുത്.എല്ലാ സന്ദര്‍ഭങ്ങളിലും നമ്മുടെ അവകാശങ്ങള്‍ മറ്റുള്ളവര്‍ മനസ്സിലാക്കിയെന്നു വരില്ല അതിനാല്‍ സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും ചെയ്യുന്നത് ജീവിത വിജയത്തിന് അനിവാര്യമാണ്.അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തുനിയുന്നവര്‍ക്ക് മാത്രമേ അവകാശങ്ങള്‍ ഉള്ളൂ

Friday, October 18, 2013

ജ്യോതിഷം പശ്ചാത്തലമായ 'ലൂമിനറീസ്' 
ബുക്കറിലെ ദൈര്‍ഘ്യമേറിയ കൃതി



2009-ല്‍ എഴുത്തുകാരുടെ ഒരു ക്യാമ്പില്‍ എലീനര്‍ കാറ്റണിനെ നോവലിന്റെ സുവര്‍ണകുമാരി എന്നാണ് മറ്റ് എഴുത്തുകാര്‍ വിശേഷിപ്പിച്ചത്. അന്ന് അവരുടെ ആദ്യ നോവല്‍ 'ദ റിഹേഴ്‌സല്‍' പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടതേയുണ്ടായിരുന്നുള്ളൂ.

22 വയസ്സിലായിരുന്നു ആദ്യ രചന. നാലുവര്‍ഷത്തിനുള്ളില്‍ രണ്ടാമത്തെ നോവല്‍ പ്രസിദ്ധപ്പെടുത്തി ബുക്കര്‍ പുരസ്‌കാരം നേടിയപ്പോള്‍ എഴുത്തുകാരുടെ അന്നത്തെ പ്രവചനം യാഥാര്‍ഥ്യമാവുകയായിരുന്നു. കഴിഞ്ഞ എഴുവര്‍ഷംകൊണ്ട് പത്തോളം പുരസ്‌കാരം നേടിയ എലീനര്‍ അക്ഷരാര്‍ഥത്തില്‍ സ്വര്‍ണക്കുതിപ്പ് തുടരുകയായിരുന്നു. 45 വര്‍ഷത്തെ ബുക്കര്‍ ചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ വിജയി എലീനറും ദൈര്‍ഘ്യമേറിയ രചന ദ ലൂമിനറീസുമാണെന്നത് ശ്രദ്ധേയമാണ്.


ജ്യോതിഷം അന്തര്‍ധാരയായാണ് എലീനര്‍ കാറ്റണിന്റെ ബുക്കര്‍ നേടിയ നോവല്‍ ദ ലൂമിനറീസ് മുന്നോട്ടുപോകുന്നത്. നോവലിന്റെ ഘടനയിലുമുണ്ട് ഈ സ്വാധീനം. 1886-ല്‍ ന്യൂസീലന്‍ഡിലെ സ്വര്‍ണഖനിയില്‍ ജോലി തേടിയെത്തുന്ന വാള്‍ട്ടര്‍ മൂഡി എന്നയാളെ കേന്ദ്രീകരിച്ചാണ് നോവല്‍ പുരോഗമിക്കുന്നത്. പ്രദേശവാസികള്‍ ഇയാളെ സമീപിച്ച് അവിടെ തെളിയിക്കപ്പെടാതെ കിടക്കുന്ന കുറേ കൊലപാതകങ്ങളെക്കുറിച്ച് പറയുന്നു. തുടര്‍ന്നുള്ള അന്വേഷണമാണ് നോവലിന്റെ പ്രമേയം. ആകാശഗോളങ്ങളെ ചുറ്റിപ്പറ്റിയുള്ള സങ്കീര്‍ണമായ വിശ്വാസങ്ങളും സംഭവങ്ങളും കഥാഗതിയെ നിയന്ത്രിക്കുന്നു.

താന്‍ ജാതകം നോക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന എലീനര്‍, തന്റെ പുരസ്‌കാര നേട്ടത്തില്‍ ജ്യോതിഷത്തിന്റെ സൂചനകളുള്ളതായി പറയുന്നു. അവസാനമായി ഒരു ന്യൂസീലന്‍ഡുകാരന് ബുക്കര്‍ ലഭിച്ചത് 28 വര്‍ഷം മുമ്പാണ്. 28-ാം വയസ്സില്‍ തനിക്കും പുരസ്‌കാരം ലഭിക്കുന്നു. ഈ സംഖ്യ ജ്യോതിഷത്തില്‍ പ്രധാനമാണ്. ശനി ഭൂമിയെ വലം വെക്കുന്നതിനെടുക്കുന്ന സമയമാണ് 28 ദിവസം -എലീനര്‍ ചൂണ്ടിക്കാണിച്ചു.


ഓക്‌ലാന്‍ഡില്‍ സര്‍ഗാത്മക രചനാ വിഭാഗത്തില്‍ അധ്യാപികയായ എലീനര്‍ വെസ്റ്റേണ്‍ ഒന്റാറിയോ സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥി കൂടിയാണ്.
 
 പ്രസിദ്ധീകരിച്ച് 40 ദിവസത്തിനകം ലോകം ശ്രദ്ധിക്കുന്ന പുരസ്‌കാരം നേടുമ്പോള്‍, ന്യൂസീലന്‍ഡ് എഴുത്തുകാരി എലീനര്‍ കാറ്റണ്‍ (28) മാന്‍ ബുക്കര്‍ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതി കൂടി സ്വന്തമാക്കുകയാണ്. 19-ാം നൂറ്റാണ്ടിലെ സ്വര്‍ണഖനികള്‍ പ്രമേയമാക്കിയ 'ദ ലൂമിനറീസ്' എന്ന 848 പേജുള്ള കൃതി ബുക്കറിന്റെ ചരിത്രത്തിലെ ഏറ്റവും വലിപ്പമുള്ള രചന കൂടിയാണ്.

50,000 പൗണ്ട്(49.5 ലക്ഷം രൂപ)ആണ് മാന്‍ ബുക്കറിന്റെ പുരസ്‌കാരത്തുക. ഇന്ത്യന്‍ എഴുത്തുകാരിയായ ജുമ്പാ ലാഹിരിയടക്കം ആറുപേര്‍ ബുക്കറിന്റെ അവസാന പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും 2500 പൗണ്ട്(രണ്ടര ലക്ഷം രൂപ) വീതം ലഭിക്കും.

1985ല്‍ കാനഡയില്‍ ജനിച്ച എലീനര്‍ പിന്നീട് ന്യൂസീലന്‍ഡിലേക്ക് കുടിയേറി. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മോഡേണ്‍ ലെറ്റേഴ്‌സില്‍ നിന്ന് എം.എ. നേടി. 2008-ല്‍ പ്രസിദ്ധീകരിച്ച ആദ്യനോവല്‍ 'ദ റിഹേഴ്‌സല്‍' 12 ഭാഷകളില്‍ പ്രസിദ്ധീകരിച്ചു. ഗാര്‍ഡിയന്‍ ബുക്ക് അവാര്‍ഡ്, ഓറഞ്ച് പ്രൈസ് എന്നിവയ്ക്ക് പരിഗണിക്കപ്പെടുകയും ചെയ്തു. ദ ലൂമിനറീസ് 2013 സപ്തംബര്‍ അഞ്ചിനാണ് പ്രകാശനം ചെയ്യപ്പെട്ടത്. എലീനര്‍ കാറ്റണ്‍ ഇപ്പോള്‍ ഓക്‌ലന്‍ഡിലാണ് താമസം.


 പണിക്കര്‍ സമുദായാംഗത്തിന്
 സി.പി.ഐ എം ന്‍റെ ധന സഹായം


പെരിന്തല്‍മണ്ണ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞ കീഴാറ്റൂര്‍ കളരിക്കല്‍ ഹരിദാസന്‍റെ കുടുംബത്തിന്‌ സി.പി.എം ധനസഹായം നല്‍കി. ഡി.വൈ.എഫ്.ഐ കീഴാറ്റൂര്‍ വില്ലേജ് സെക്രട്ടറിയായിരുന്ന ഹരിദാസിന്‍റെ കുടുംബത്തിനുള്ള സഹായം പാര്‍ട്ടി പ്രവര്‍ത്തകര്‍ നാട്ടില്‍നിന്നും 10 ലക്ഷം രൂപ സ്വരൂപിച്ചു. ഒക്ടോബര്‍ 4ന് പെരിന്തല്‍മണ്ണ നടന്ന ചടങ്ങില്‍ സ.ശ്രീരാമകൃഷ്ണന്‍റെ സാന്നിധ്യത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി സഖാവ്‌ പിണറായി വിജയന്‍ ഹരിദാസിന്‍റെ കുടുംബത്തിന് തുക കൈമാറി.


2012 ഡിസംബര്‍ 21 നാണ് കീഴാറ്റൂര്‍ കളരിക്കല്‍ ഹരിദാസന്‍ (34) ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായത്. വെള്ളിയാഴ്ച രാവിലെ കുന്നപ്പള്ളിയിലായിരുന്നു അപകടം. ജോലി ആവശ്യാര്‍ഥം ചെറുകരയിലേക്ക് പോവുകയായിരുന്ന ഹരിദാസന്‍ സഞ്ചരിച്ച ബൈക്ക് എതിരെവന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസംബര്‍ 23 ഞായറാഴ്ച പകല്‍ ഒരുമണിയോടെയാണ് മരിച്ചത്. മരണ ശേഷം ഹരിദാസിന്റെ കണ്ണുകള്‍ ദാനം ചെയ്തു. കളരിക്കല്‍ വല്ലഭ പണിക്കരുടെയും തങ്കലക്ഷ്മി അമ്മയുടെയും മകനാണ്. ഭാര്യ: ശ്രീദേവി. മക്കള്‍ : ജയകൃഷ്ണന്‍, യദുകൃഷ്ണന്‍.
സി.പി.എം സഖാക്കള്‍ക്കും ,പാര്‍ട്ടിക്കും അഭിവാദ്യങ്ങള്‍ ....

Friday, October 11, 2013

നവരാത്രിആശംസകള്‍

അറിവ് ..അതാണ് മനുഷ്യനെ സമൂഹത്തില്‍
ഉന്നതനാക്കുന്നതും,അഥമനാക്കുന്നതും.
അറിവിന്റെ ലോകത്തേക്ക് കടക്കുന്ന
ഓരോ കുരുന്നുകള്‍ക്കും സമാജത്തിന്‍റെ ആശംസകള്‍ ......

Thursday, October 03, 2013

പിന്നോക്ക വികസന കോര്‍പ്പറേഷന് 
                              ആറ് ഉപജില്ലാ ഓഫീസുകള്‍

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന് ആറ് ഉപജില്ലാ ഓഫീസുകള്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കിയതായി പട്ടികജാതി, പിന്നോക്ക ക്ഷേമ, ടൂറിസം മന്ത്രി എ.പി.അനില്‍കുമാര്‍ അറിയിച്ചു. വര്‍ക്കല (തിരുവനന്തപുരം), ഹരിപ്പാട് (ആലപ്പുഴ), ചേലക്കര (തൃശ്ശൂര്‍ ), പട്ടാമ്പി (പാലക്കാട്), വണ്ടൂര്‍ , തിരൂര്‍ (മലപ്പുറം) എന്നിവിടങ്ങളിലാണ് ഉപജില്ലാ ഓഫീസുകള്‍ തുറക്കുക. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ കൂടുതലായി എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഉപജില്ലാ ഓഫീസുകള്‍ക്ക് അനുമതി നല്‍കിയതെന്ന് മന്ത്രി വ്യക്തമാക്കി. ആവശ്യകത മുന്‍നിര്‍ത്തി, കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ദുര്‍ബല വിഭാഗങ്ങളിലെത്തിക്കാനാവശ്യമായ നടപടി ഭാവിയിലും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ബഹു. കേരള ടൂറിസം / പട്ടിക ജാതി /പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ.പി. അനില്‍കുമാറിനു അഭിവാദ്യങ്ങള്‍